ദില്ലി:സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി തിരുവനന്തപുരം എം പി ശശി തരൂർ. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂർ പ്രതികരിച്ചു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. സ്വകാര്യ ബിൽ ഏത് അംഗത്തിനും അവതരിപ്പിക്കാം, എന്നാല്‍ കോൺഗ്രസിൽ ഇങ്ങനെ ഒരു ചർച്ച ഉണ്ടായിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു. വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധികാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
തലസ്ഥാനം നടുക്കാകണമെന്നില്ലെന്നും ഹൈബിയുടെ ലോജിക് ആണെങ്കിൽ ദില്ലി അല്ല, നാഗ്പൂർ രാജ്യത്തിൻ്റെ തലസ്ഥാനമാകണമെന്നും തരൂര്‍ പറഞ്ഞു. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താൻ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ നിലപാട് തേടിയില്ല. പക്ഷേ, തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂർ കൂട്ടിച്ചേര്‍ത്തു.





























