പത്തനംതിട്ട : മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശാസ്താക്ഷേത്രം – കെഎസ്ആർടിസി റോഡ് ഉയർത്തുന്നു. റോഡ് ഉയർത്തി ഓട നിർമിച്ച് കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ഘട്ടമായി റോഡ് കോൺക്രീറ്റ് ചെയ്യാനാണ് നഗരസഭ പദ്ധതി തയാറാക്കിയത്. ഇതിൽ ആദ്യഘട്ടമായി 6 ലക്ഷം രൂപ അനുവദിച്ചു. 5 ലോഡ് പാറ മക്കിട്ട് റോഡ് ഉയർത്തി മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായിരുന്നു ഉദ്ദേശം. കുഴികൾ നികത്തിയെങ്കിലും മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നു. ഇതേ തുടർന്നു നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ,
വാർഡ് കൗൺസിലർ എസ്.ഷെമീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നഗരസഭാ എൻജിനീയർ പരിശോധിച്ച് റോഡ് ഒരടി ഉയർത്തി, ഓട ഉണ്ടാക്കി മലിനജലം ഒഴുക്കി കളയാൻ സംവിധാനം വേണമെന്നു നിർദേശിച്ചു. ഇതിനുള്ള പണികൾ അടിയന്തിരമായി നടത്താൻ നഗരസഭ അധ്യക്ഷൻ നിർദേശം നൽകി. രണ്ടാംഘട്ടമായി 15 ലക്ഷം രൂപ ചെലവിൽ കെഎസ്ആർടിസി വരെയുള്ള ഭാഗം കൂടി കോൺക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.





























