കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച ചൈനീസ് കപ്പലിനെതിരെ കേസെടുത്തു. പുറങ്കടലിൽ വച്ച് മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയും പിന്നീട് നിർത്താതെ പോവുകയും ചെയ്ത ചൈനീസ് കപ്പൽ ‘ഫു യുവാൻ യു’ വിന് എതിരെ കോസ്റ്റൽ പോലീസ് കേസ് എടുത്തു. മത്സ്യത്തൊഴിലാളികളുടെ പരാതിയിലാണ് നടപടി. ഇടിയുടെ ആഘാതത്തിൽ ബോട്ടിലെ ഒരു തൊഴിലാളി കടലിലേക്ക് വീണു. ഇയാളെ മറ്റ് തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ബോട്ടിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
കോസ്റ്റ് ഗാർഡ്, ജി.ഡി ഷിപ്പിംഗ്, തീരസംരക്ഷണ സംയുക്ത സംഘം കപ്പൽ കൊച്ചി തീരം വിട്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കടലിലേക്കു പോയ മീൻപിടിത്ത ബോട്ടിൽ കപ്പൽ ഇടിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള ‘യഹോവ’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
എന്നാൽ അപകടശേഷം കപ്പൽ നിർത്താതെ പോയി. ഹോൺ അടിക്കാതെയും മറ്റ് മുന്നറിയിപ്പുകൾ നൽകാതെയുമാണ് കപ്പൽ വന്നതെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. അപകടം നടന്നയുടനെ ബോട്ട് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. കൊച്ചിയിലെത്തിയ തൊഴിലാളികൾ ഇതു സംബന്ധിച്ച് കോസ്റ്റൽ പോലീസിന് പരാതി നൽകി. ചൈനീസ് കപ്പലിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.





























