കോന്നി : ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തപെടാത്തത് കെ എസ് ഇ ബിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. സബ് എഞ്ചിനീയർ, ഓവർ സിയർ, ഫീൽഡ് സ്റ്റാഫുകൾ എന്നിവരുടേത് അടക്കമുള്ള ഒഴിവുകൾ ആണ് നികത്തപെടുവാനുള്ളത്. ലൈനുകളിൽ അറ്റകുറ്റപണികൾ അടക്കം നടക്കുമ്പോൾ ലൈനുകളിൽ വൈദ്യുതി കടത്തിവിടന്നത് സംബന്ധിച്ച് സബ് എഞ്ചിനീയർക്കാണ് ചുമതല. എന്നാൽ പലയിടത്തും സബ് എഞ്ചിനീയർ ഇല്ലാത്തതിനാൽ ഫീൽഡ് സ്റ്റാഫുകൾ ഇത് ഏറ്റെടുക്കേണ്ടി വരുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പതിനയ്യായിരത്തോളം ഒഴിവുകൾ ആണ് സംസ്ഥാനത്ത് ഒട്ടാകെ നികത്തപ്പെടുവാനുള്ളത്.
പി എസ് സി വഴി നികത്തപെടേണ്ട ഒഴിവുകൾ ആണ് ഇവ. ഉദ്യോഗസ്ഥരുടെ അഭാവം കാരണം ഫീൽഡ്കളിൽ കരാർ ജോലിക്കാർ പോകുന്ന സ്ഥിതി വിശേഷവും ഉണ്ടാക്കുന്നുണ്ട്. കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ ജീവനക്കാരനായ യുവാവ് ഷോക്ക് ഏറ്റ് മരണപെട്ട സാഹചര്യം അടക്കം പരിശോധിച്ചാൽ ഇത്തരത്തിൽ ഉള്ള ഉദ്യോഗസ്ഥരുടെ അഭാവം മൂലം സംഭവിച്ച അനാസ്ഥകൾ അനവധിയാണ്. അപകടം നടന്നത് എങ്ങനെ എന്ന് വിശദീകരിക്കാൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
ഫീൽഡ് സ്റ്റാഫുകളുടെയുൾപ്പെടെ ഒഴിവുകൾ നികത്തുവാൻ ബാക്കി നിൽക്കുമ്പോൾ ഓഫീസ് ഒഴിവുകൾ നികത്തുവാനാണ് അധികൃതർ തിടുക്കം കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്.രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരത്തിൽ വേക്കൻസികൾ ഒഴിഞ്ഞു കിടക്കുമ്പോഴും പലയിടത്തും ഒഴിവുകൾ നികത്തുവാൻ നടപടികൾ എങ്ങും എത്തുന്നില്ല എന്നതാണ് വാസ്തവം. അപകടങ്ങൾ തുടർ കഥകൾ ആകുമ്പോൾ കോന്നി അടക്കമുള്ള സ്ഥലങ്ങളിൽ കെ എസ് ഇ ബിയിൽ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ആവശ്യമാണ്.





























