മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ശ്രേയസ് നായർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത് ഡാർക് വെബ് വഴിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാൾ ഗോവൻ മലയാളിയാണെന്നും സൂചനകളുണ്ട്.
അതിനിടെ ലഹരിമരുന്ന് ഉപയോഗിച്ചവർ യാത്രയ്ക്കിടെ കോർഡെലിയ കപ്പലിൽ പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവർ കപ്പലിനുള്ളിൽ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. കപ്പലിലെ ജനൽച്ചില്ലുകൾ തകർത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയിൽ തിരിച്ചെത്തിയ കപ്പലിൽ എൻ.സി.ബി ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.