കോഴിക്കോട്: ഇന്ന് നടത്താനിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു. സംഘപരിവാർ ഭീഷണിയെ തുടർന്നാണ് ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചതെന്ന് സംഘാടകരായ പൗരാവകാശ വേദിയുടെ പ്രതിനിധികൾ അറിയിച്ചു. എംകെ രാഘവൻ എംപി, മുനവറലി തങ്ങൾ, കെ.കെ രമ തുടങ്ങിയവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.
ഡിജിപിക്കും എൻഐഎയ്ക്കും ബിജെപി പരാതി നൽകിയിരുന്നു. സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് അറസ്റ്റ് ഉണ്ടാവുന്നത്.
നിലവിൽ ലഖ്നോ ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്. കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.































