ന്യൂഡല്‍ഹി : നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസുകാരനായ ഗുര്‍നാം സിംഗ് കൊല്ലപ്പെട്ട കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി. നേരത്തെ ഈ കേസില്‍ പഞ്ചാബ് – ഹരിയാന കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അന്ന് സിദ്ദു നല്‍കിയ അപ്പീലില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി സിദ്ദുവിന് ആയിരം രൂപ പിഴ അടയ്ക്കാന്‍ വിധിക്കുക ആയിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ മരിച്ചയാളുടെ കുടുംബം നൽകിയ പുന:പരിശോധനാ ഹർജിയിലാണ് ഇപ്പോള്‍ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ചത്.
നവജ്യോത് സിംഗ് സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും സഞ്ചരിച്ചിരുന്ന ജിപ്സി എസ്.യു.വി കാര്‍ റെയില്‍വെ ക്രോസിനടുത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നയാള്‍ തന്റെ വാഹനത്തിന് കടന്നുപോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഇയാളെ മര്‍ദ്ദിച്ചുവെന്നും, തുടര്‍ന്ന് ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് കേസ്.