റാന്നി: നിരന്തരം അപകടം ഉണ്ടാകുന്ന വളവിലെ സിഗ്നല്‍ ലൈറ്റ് കാടുമൂടി മറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. വെച്ചൂച്ചിറ-അത്തിക്കയം റോഡിലെ ചെമ്പനോലി ഭാഗത്താണ് മുന്നറിയിപ്പു സംവിധാനമായ ബ്ലിംഗര്‍ ലൈറ്റ് കാടും പടലും കയറി മൂടിയത്. മുന്‍പ് അപകടത്തില്‍ പെട്ട വാഹനം ഇടിച്ചു ചരിഞ്ഞ നിലയിലാണ് കാടുമൂടിയ സിഗ്നല്‍ ലൈറ്റ് നില്‍ക്കുന്നത്. റോഡ് ഉന്നത നിലവാരത്തിലായതോടെ നിരന്തരം ഇവിടെ ചെറുതും വലുതുമായ അപകട പരമ്പരകള്‍ തന്നെയാണ് ഉണ്ടാവുന്നത്. അത്തിക്കയത്തിനും ചെമ്പനോലിക്കുമിടയില്‍ മടന്തമണ്ണിലെ ജനങ്ങള്‍ മരണം വേട്ടയാടുന്ന ഉള്‍ഭയത്തിലാണ് കഴിയുന്നത്. ഇതിനു സമീപത്തെ മലയുടെ ഇരുവശവും രണ്ടു പാറമട തുടങ്ങിയതോടെ ഇവിടത്തുകാരുടെ ദുരിതം ഇപ്പോള്‍ ടിപ്പറപകടങ്ങളുടെ രൂപത്തിലാണ് വേട്ടയാടുന്നത്.
എല്ലാ ദിവസവും ചെറുതും വലുതുമായ അപകടങ്ങള്‍ തുടരുകയാണിവിടെ. ഇതുവഴി കടന്നു പോകുന്ന കൂത്താട്ടുകുളം മടന്തമണ്‍ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതാണ് ഇവരെ പൊല്ലാപ്പിലാക്കിയത്. ചെങ്കുത്തായി കുഴികളും വീതികുറഞ്ഞ പാതയും കൊടും വളവും ഉണ്ടായിരുന്ന റോഡ് അടുത്ത സമയത്താണ് ബിഎം ആന്‍ഡ് ബിസി ടാറിംങ് നടത്തി ഉന്നത നിലവാരത്തിലാക്കിയത്. ഇതോടെ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു. അപകടങ്ങളില്‍ ഏറിയ പങ്കും സാരമായ പരുക്കുകളോടെ ആള്‍ക്കാര്‍ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് അടിയില്‍പെട്ടുള്ള മരണവും സംഭവിച്ചിട്ടുണ്ട്. ദൂര ദേശങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നതില്‍ കൂടുതലും.
പുത്തന്‍പുരയില്‍ രാജന്‍റെ വസ്തുവിലേക്കാണ് ലോറികള്‍ ഏറെയും മറിഞ്ഞിരിക്കുന്നത്. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചാപ്പലിന് സമീപത്തെ വളവാണ് അപകട കേന്ദ്രം. ഇതു നിവർത്തിയാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ വളവു നിവര്‍ത്തുന്നത് അപ്രായോഗികമാണെന്നും ചെമ്പനോലി ഇറക്കത്തില്‍ നിന്നും ആരംഭിച്ച് കാലായില്‍ പടിയിലെത്തുന്ന കോണ്‍ക്രീറ്റ് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ ഇതുവഴി വിട്ടാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും നാട്ടുകാര്‍ പറയുന്നു. അമിത ലോഡും വേഗത്തില്‍ ഇറക്കം ഇറങ്ങി വരുന്നതും അശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യുന്നതുമാണ് വാഹനാപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിലേയെത്തുന്ന മുഴുവന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും മൊബൈല്‍ഫോണില്‍ സംസാരിച്ചാണ് വാഹനം ഓടിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.