തിരുവനന്തപുരം : ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈൻ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാമോഹമായി അവശേഷിക്കുകയെയുള്ളൂവെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. നിർമ്മാണ ഘട്ടത്തിൽ തന്നെ നാഷണൽ ഹൈവേ വിണ്ടുകീറിയും ഇടിഞ്ഞും ഒലിച്ചുപോകുന്ന അത്യാപൽകരമായ അവസ്ഥാ വിശേഷം നേരിൽ കണ്ടിട്ടും ഇത് ആവർത്തിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന കൗതുകമാണ് എല്ലാവരിലും ഉയർത്തുന്നത്. ഈ സ്ഥലത്താണ് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ എംബാങ്ക്മെന്റ് നിർമ്മിച്ചു അതിനു മുകളിലൂടെയുള്ള സിൽവർലൈൻ പാതയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളോ കാലാവസ്ഥാ വ്യതിയാനങ്ങളോ കണക്കിലെടുക്കാതെയും അവയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്താതെയുമുള്ള നിർമ്മാണങ്ങൾ വലിയ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പ് കൺമുന്നിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇനിയെങ്കിലും പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തി അതിന്റെ ക്ലിയറൻസ് ലഭിക്കാതെ വൻകിട പദ്ധതികൾ ആരംഭിക്കുകയില്ലെന്നു ഉറപ്പുവരുത്താൻ ഭരണാധികാരികൾ തയ്യാറാവണം.
സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്ന നിർദ്ദേശവും അതുതന്നെ. എന്നാൽ വൻകിടക്കാരായ പദ്ധതി നടത്തിപ്പുകാരുടെ സ്വാധീനത്തിൽ ഇതൊന്നുമില്ലാതെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദുസ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. മുഖ്യമന്ത്രി ഇപ്പോഴും വാശി പറയുന്ന സിൽവർ ലൈനിന്റെ കാര്യത്തിൽ അംഗീകൃത ഏജൻസിയുടെ പാരിസ്ഥിതിക ആഘാത പഠനം ഇപ്പോഴും നടത്തിയിട്ടില്ല. റെയിൽവേ പരിഗണിച്ചുകൊണ്ടിരിക്കുന്ന മൂന്നും നാലും പാതകളും നിലവിലെ പാതകളുടെ വളവു നിവർക്കലുമാണ് കേരളത്തിന്റെ സാഹചര്യത്തിൽ അഭികാമ്യമായിട്ടുള്ളത്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് അതിനുള്ള നടപടികൾക്ക് വേഗം കൂട്ടേണ്ട സംസ്ഥാന സർക്കാർ സിൽവർ ലൈനിന്റെ പേര് പറഞ്ഞ് പ്രകടിപ്പിക്കുന്ന മർക്കട മുഷ്ടി കേരളത്തെ മുച്ചൂടും മുടിക്കാനെ ഇടയാക്കുവെന്നും പുതുശ്ശേരി പറഞ്ഞു. സിൽവർ ലൈനിന്റെ കാര്യത്തിലും സമരത്തിൽ ഇടപെടില്ല എന്നു പറഞ്ഞ് ആശാവർക്കർമാരുടെ സമരത്തിലും പ്രകടിപ്പിക്കുന്ന നിലപാട് വഴി താൻ മാത്രമാണ് ശരിയെന്നും തന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ദുർവാശിയുമാണ് വീണ്ടും അനാവരണം ചെയ്യപ്പെടുന്നതെന്നും പുതുശ്ശേരി പറഞ്ഞു.





























