കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ. സിൽവർലൈൻപദ്ധതി കെ-റെയിൽ രൂപകല്പനചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണെന്നും വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ദക്ഷിണറെയിൽവേ വ്യക്തമാക്കി. ലൈനിന് ഉദ്ദേശിക്കുന്ന റെയിൽവേഭൂമിയിൽ റെയിൽവേയും കെ-െറയിലുമായിച്ചേർന്ന് സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിച്ചു.
റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളതെന്നാണ് വിശദപദ്ധതിരേഖയിൽ വ്യക്തമാക്കിയിരുന്നത്. ഇൗ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേ വേണ്ടെന്ന് വെക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ മൂന്നാംപാത നിർദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.