സിംഗപ്പൂർ : കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്തെന്ന ഗുരുതര ആരോപണത്തിൽ ഇന്തോനേഷ്യൻ സ്വദേശിനിയായ യുവതി അറസ്റ്റിലായി. കുട്ടികളെ ക്രൂരമായി മർദിച്ചതിനും കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതി, കോളനിയിലെ താമസക്കാരുടെ കുട്ടികളെ നോക്കിയും അധിക വരുമാനം കണ്ടെത്തിയിരുന്നു. ഒരു വയസ്സുകാരനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുകയും തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തതോടെയാണ് യുവതിയുടെ പെരുമാറ്റം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ മുന്നറിയിപ്പ് അവഗണിച്ച യുവതി പിന്നീട് അതേ കുട്ടിയുടെ ചെവിയിലേക്ക് ഷവർ പൈപ്പിലൂടെ ശക്തമായി വെള്ളം ഒഴിച്ച് കരയിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേ ദിവസം കുളിക്കുകയായിരുന്ന നാല് വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങളും യുവതി പകർത്തിയെന്നാണ് ആരോപണം. തുടർന്നുള്ള പരിശോധനയിൽ രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി തന്റെ ഭർത്താവിന് അയച്ചതായി കണ്ടെത്തി. ഇതോടെ കോളനിയിലെ താമസക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കിയതോടെ കേസിന്റെ തുടർവിചാരണ ഓഗസ്റ്റിലേക്ക് മാറ്റിവച്ചു.





























