സീതത്തോട് : മൂഴിയാർ മേഖലയെ ഭീതിയിലാക്കി ഒറ്റക്കൊമ്പന്‍റെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി കെഎസ്ഇബി ക്വാർട്ടേഴ്‌സ് പരിസരത്ത് കടന്നുകയറിയ ഒറ്റക്കൊമ്പൻ കെഎസ്ഇബി എൻജിനീയറുടെ കാറിന് നാശമുണ്ടാക്കി. സമീപത്തുള്ള അങ്കണവാടിയുടെ മതിലും തകർത്തു. രാത്രി മുഴുവൻ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാന കെഎസ്ഇബി ജീവനക്കാരെയാകെ മുൾമുനയിലാക്കി പുലർച്ചെയാണ് മടങ്ങിയത്. മൂന്നുവർഷമായി മൂഴിയാറിലും പരിസരത്തുമായി ഒറ്റയാൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഒരുകൊമ്പ് മാത്രമെയുള്ളു എന്നതിനാൽ ഇതിനെ പെട്ടെന്ന് തിരിച്ചറിയാം.
അടുത്തകാലത്ത് ആന കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് കെഎസ്ഇബി ജീവനക്കാർ പറയുന്നു. വനമേഖലയായ ഇവിടെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് പരിസരം വിട്ട് ആന വനത്തിനുള്ളിലേക്കു പോകുന്നില്ല. മിക്കപ്പോഴും ഇത് ക്വാർട്ടേഴ്‌സ് പരിസരത്തെത്തുക പതിവാണ്. അതുകാരണം ജീവനക്കാർക്ക് രാത്രി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. മൂഴിയാർ കെഎസ്ഇബി ജീവനക്കാർ താമസിക്കുന്ന മേഖലയിലും ഓഫീസുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ധാരാളം പ്ലാവും മാവും മറ്റ് പഴവർഗവൃക്ഷങ്ങളുമുണ്ട്. ഇതിലെ ഫലങ്ങൾ തിന്നുന്നതിനാണ് കാട്ടാന പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ചക്കയാണ് ഇതിൽ പ്രധാനം.





























