തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുംബൈ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ 50000 രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പീതാംബരൻ കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഉത്തരവ്. പുതിയ വാഹനം വാങ്ങി ഒരു വർഷമാകുന്നതിനു മുമ്പ് തന്നെ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുരുമ്പ് കണ്ട് തുടങ്ങി. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തിയപ്പോള്‍ വാഹനത്തില്‍ തുരുമ്പ് ഉണ്ടെന്ന് കണ്ടെത്തുകയും ഇക്കാര്യം കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
വാഹനത്തിന്റെ മോശം പരിചരണം തുടങ്ങിയ സംഗതികൾ തുരുമ്പിനാധാരമാകാമെന്ന എതിർകക്ഷിയുടെ വാദം കോടതി മുമ്പാകെ സാധൂകരിക്കപ്പെടുകയുണ്ടായില്ല. വാഹനത്തിന് കൃത്യമായി സർവ്വീസ് ചെയ്തിരുന്ന കാര്യവും കോടതി നിരീക്ഷിച്ചു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.സ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 50000 രൂപ നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























