കൊച്ചി :ആരാധനക്രമം ഏകീകരിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി സിറോ മലബാര്‍സഭയുടെ വര്‍ഷകാല സിനഡ് ഇന്ന് തുടങ്ങും. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരായ കോടതി വിധികൂടി സിനഡിന്റെ പരിഗണനയില്‍ വരാനും സാധ്യതയുണ്ട് . ഇതിനിടെ കുര്‍ബാന രീതി ഏകീകരിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി രംഗത്ത് വന്നു. ആരാധനാക്രമം സംബന്ധിച്ച് തീരുമാനം എന്താകുമെന്ന് സഭ ഒന്നാകെ ഉറ്റുനോക്കുകയാണ് പാരമ്പര്യവാദികളെ തിരുത്താന്‍ പുരോഗമന വാദികള്‍ തയ്യാറാകുമോ എന്നതാണ് കാതലായ ചോദ്യം.
ഇതില്‍ രൂപതകളും അതിരൂപതകളും ചേരി തിരിഞ്ഞ് പോരാടുമ്പോള്‍ സഭയുടെ വര്‍ഷകാല സിനഡ് കലുഷിതമാകും എന്ന കാര്യത്തില്‍ സംശയമില്ല. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. അതു കൊണ്ട് പ്രത്യക്ഷത്തിലുള്ള വലിയ വിമര്‍ശനങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും സിനഡിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണവുമായ ചര്‍ച്ചാവിഷയം കുര്‍ബാന ഏകീകരണം എന്നതാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം.
നിലവില്‍ 10 രൂപതകളില്‍ പകുതി ജനാഭിമുഖ മായും മറുപകുതി അള്‍ത്താര അഭിമുഖമായി കുര്‍ബാനകള്‍ നടക്കുന്നുണ്ട്. മുഴുവന്‍ അള്‍ത്താര അഭിമുഖമായി കുര്‍ബാന നടക്കുന്നത് അതിരൂപത ചങ്ങനാശ്ശേരിയും, രൂപതകളായ പാലയിലും കാഞ്ഞിരപ്പള്ളിയിലുമാണ്. എന്നാല്‍ എറണാകുളം അങ്കമാലി, തൃശ്ശൂര്‍ അതിരൂപതകളും ഇരിങ്ങാലക്കുട, പാലക്കാട് മാനന്തവാടി, തലശ്ശേരി, താമരശ്ശേരി തുടങ്ങിയ രൂപതകളിലും കുര്‍ബാന ജനാഭിമുഖമാണ്. ഈ രീതിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മാറ്റാന്‍ സഭാനേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഏകപക്ഷീയമായി ആരാധാനാ രീതി മാറ്റാനാകില്ലെന്ന മുന്നറിയിപ്പുമായി വൈദികര്‍ രംഗത്ത് വരികയാണ്.
സിറോ മലബാര്‍ സഭയിലെ ആരാധനക്രമം പരിഷ്‌കരിക്കാനുള്ള സിനഡിന്റെ ശുപാര്‍ശകള്‍ക്ക് കഴിഞ്ഞ മാസമാണ് വത്തിക്കാന്‍ അനുമതി നല്‍കിയത്. കുര്‍ബാന ഏകീകരണം ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന തീരുമാനം വിവിധ അതിരൂപതകള്‍ സഭ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം എറണാകുളം അങ്കമാലി അതിരൂപതയലെ 466 വൈദികര്‍ ഒപ്പിട്ട അപേക്ഷ വത്തിക്കാനിലേക്ക് അയച്ചിരുന്നു. ഭൂരിപക്ഷം പള്ളികളിലും തുടരുന്നത് ജനാഭിമുഖ കുര്‍ബാനയാണെന്നും ഇവിടങ്ങളിലെ പുതിയ തലമുറയ്ക്ക് മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമെന്നും കത്തില്‍സൂചിപ്പിച്ചിരുന്നു.
അതുകൊണ്ട് ഏകപക്ഷീയമായി എല്ലായിടങ്ങളിലും കുര്‍ബാന മാറ്റുന്നത് പുനരാലോചിക്കണമെന്നും വത്തിക്കാന് അയച്ച കത്തില്‍ പുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നു. സഭാ ഭൂമി ഇടപാടില്‍ ഹൈക്കോടതി വിധി കര്‍ദ്ദിനാളിനെതിരായതും, സിനഡ് പരിശോധിക്കും. സുപ്രീം കോടതിയെ സമീപിക്കുന്നതടക്കം യോഗം ചര്‍ച്ചചെയ്യും. ഈമാസം 27 വരെ ഓണ്‍ലൈന്‍ ആയാണ് സിനഡ് സമ്മേളനം നടക്കുക.