കോട്ടയം : സിസ്റ്റർ അഭയകൊലക്കേസിൽ 28 വർഷത്തിന് ശേഷം നാളെ വിധി പറയും. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറയാനൊരുങ്ങുന്നത്. 1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവൻറിലെ 19 വയസുകാരി സിസ്റ്റർ അഭയയയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് കേസിലെ അന്തിമ വിധി സിബിഐ പ്രത്യേക കോടതി നാളെ പ്രസ്താവിക്കുന്നത്. സിബിഐ അന്വേഷണത്തിൽ സിസ്റ്റർ അഭയയുടെ മരണം വൈദികർ നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോർട്ട് നൽകിയെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് 2007ൽ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവായി.
2008 നവംബർ 19ന് ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പൂതൃക്കയിൽ എന്നിവരെ കേസിൽ പ്രതി ചേർത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് അഭയ കാണാനിടയായതിനെ തുടർന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. 2009 ജൂലൈ 17ന് കുറ്റപത്രം നൽകിയെങ്കിലും പ്രതികൾ വിടുതൽ തേടി കോടതിയെ സമീപിച്ചതടക്കമുള്ള നിയമനടപടികൾ
കാരണം വിചാരണ തുടങ്ങാൻ പത്ത് വർഷം വൈകി. ഇതിനിടെ കേസിൽ 24 വർഷം നിയമപ്പോരാട്ടം നടത്തിയ അഭയയുടെ പിതാവ് തോമസ് മരിച്ചു.
പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് പിന്നീട് കേസിന്‍റെ നടപടികളിൽ തുടർന്നും നിലകൊണ്ടത്. പിന്നീട് രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചു. 2019 ഓഗസ്റ്റ് 26ന് തുടങ്ങിയ വിചാരണയിൽ 177 സാക്ഷികൾ ആകെ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. പയസ് ടെൺത് കോൺവെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സിബിഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം തോമസ് കോട്ടൂരിനെ കോൺവെന്റിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്‍റെ മൊഴിയടക്കം സാക്ഷി വിസ്താരത്തിൽ നിർണായകമായി.
വിചാരണ നിർത്തി വെയ്ക്കണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് തടസപ്പെട്ടിരുന്നു. ഒടുവിൽ പ്രതികളുടെ ഹർജി തള്ളിയ കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചതോടെ ഒക്ടോബറിൽ വിചാരണ പുനരാരംഭിച്ചു. ഒരു വർഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനൊരുങ്ങുന്നത്.