കൊച്ചി: അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും സി ബി ഐ ഓഫീസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ഗാന്ധി നഗറായതിനാല്‍ അവിടെയെത്തി ഒപ്പിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്താനാണ് കോടതി നിര്‍ദേശിച്ചത്.
അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വെയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.