പുതുക്കാട് : പി.എഫ് ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധൻ വിഷംകഴിച്ചു മരിച്ച സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ പരാതി നൽകി. കൊടകര പേരാമ്പ്ര പണിക്കവളപ്പിൽ ശിവരാമന്റെ (64) മകൻ രജീഷാണ് പരാതി നൽകിയത്.അപ്പോളോ ടയേഴ്‌സിന്റെ പേരാമ്പ്ര യൂണിറ്റിൽ കരാർ ജീവനക്കാരനായിരുന്ന ശിവരാമൻ നാല് വർഷം നീണ്ട പരിശ്രമം വിജയിക്കാതായതോടെയാണ് വിഷം കഴിച്ചത്. ആറ് വർഷം മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്. തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥന്റെ പേര് അച്ഛൻ പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ഓർക്കുന്നില്ലെന്ന് രതീഷ് പറഞ്ഞു. അതിനാൽ പേര് പറയാതെയാണ് പരാതി നൽകിയത്.
വിരമിച്ച് അധികം വൈകാതെ കാൻസർ ബാധിതനായി. തൃശൂർ മെഡിക്കൽ കോളേജിൽ രണ്ട് വർഷം ചികിത്സിച്ചു. അതിനുശേഷമാണ് പി.എഫ് ആനുകൂല്യത്തിനായുള്ള പരിശ്രമമാരംഭിക്കുന്നത്. ആധാർ കാർഡിലെയും അപ്പോളോയിൽ നിന്നു ലഭിച്ച വിരമിക്കൽ രേഖകളിലെയും ജനന തീയതിയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തടസം ഉന്നയിച്ചു. ആധാറിന് പകരം രേഖകൾ ഹാജരാക്കാൻ ആവശ്യപെട്ടതിനെ തുടർന്ന് നോട്ടറി അറ്റസ്റ്റ് ചെയ്ത രേഖ ഹാജരാക്കി. പിന്നീട് അപ്പോളോയിൽ നിന്നു സാക്ഷ്യപത്രം ഹാജരാക്കി.





























