കാരക്കാസ്: സൈനിക നടപടികൾ കടുപ്പിക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി ആറ് എയർലൈനുകൾ. യുഎസ് ഏവിയേഷൻ റെഗുലേറ്റർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടിയെന്നാണ് എയർലൈൻ കമ്പനികൾ സർവ്വീസ് റദ്ദാക്കിയതിനേക്കുറിച്ച് പ്രതികരിക്കുന്നത്. സ്പെയിനിൽ നിന്നുള്ള ഇബേരിയ, പോർച്ചുഗലിൽ നിന്നുള്ള ടാപ്, ചിലിയിൽ നിന്നുള്ള ലാറ്റം, കൊളംബോയിൽ നിന്നുള്ള അവിയാങ്ക, ബ്രസീലിൽ നിന്നുള്ള ഗോൾ, ട്രിനിനാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള കരീബിയൻ എന്നീ വിമാനങ്ങളാണ് വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയത്.
ശനിയാഴ്ച മുതലാണ് ഈ എയർലൈനുകൾ സർവ്വീസ് റദ്ദാക്കിയതെന്നാണ് വെനസ്വേലയുടെ വ്യോമയാന അസോസിയേഷൻ പ്രസിഡന്റ് മരിസേലാ ഡേ ലോയാസാ വിശദമാക്കുന്നത്. എത്ര കാലത്തേക്കാണ് സർവ്വീസുകൾ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പനാമയുടെ കോപാ എയർലൈൻ, സ്പെയിനിന്റെ എയർ യൂറോപ്പ, പ്ലസ് അൾട്രാ, തുർക്കിഷ് എയർലൈൻ, വെനസ്വേലയുടെ ലേസർ എന്നീ എയർലൈനുകൾ നിലവിൽ മേഖലയിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യാത്രാ വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകിയത്.





























