റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരുടെ ജീവൻ നഷ്ടമായി. അൽജഅ്ദ മലഞ്ചെരിവിൽ നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് ഇടയാക്കിയത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസീറിലെ ബൽഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന അൽജഅ്ദ ചുരം വഴിയാണ് സൗദി സ്വദേശി കുടുംബം യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് ആഴമേറിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ആറു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും അപകടസാധ്യതയേറിയ മലമ്പാതകളിലൊന്നാണ് അൽജഅ്ദ ചുരം. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള ഈ പാതയിൽ കുത്തനെയുള്ള ഇറക്കങ്ങളും മൂർച്ചയേറിയ വളവുകളും വാഹനയാത്രയെ ഏറെ ദുഷ്കരമാക്കുന്നു. വർഷത്തിൽ ഭൂരിഭാഗം സമയവും മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും അനുഭവപ്പെടുന്നതിനാൽ കാഴ്ചപരിധി കുറയുകയും അപകടസാധ്യത വർധിക്കുകയും ചെയ്യാറുണ്ട്. പാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പ്രദേശത്തിന്റെ സങ്കീർണമായ ഭൂപ്രകൃതി കാരണം അതീവ ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.






























