മംഗളൂരു: മംഗളൂരു ശ്രീനിവാസ കോളേജിൽ രണ്ട് മലയാളി ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത് മർദിച്ച സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ പാണ്ടേശ്വര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, തൃശ്ശൂർ, പയ്യന്നൂർ സ്വദേശികളായ മലയാളി വിദ്യാർഥികളാണ് പിടിയിലായത്. ഒന്നാം സെമസ്റ്റർ വിദ്യാർഥികളായ ആദർശ്, ജസീൻ ഖാദർ എന്നിവരാണ് മർദനത്തിനിരയായത്. കോളേജിന് സമീപത്തെ ചായക്കടയിൽ നിൽക്കുന്നതിനിടെയാണ് സംഭവം. കറുത്ത ഷൂസ് ധരിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പരാതി.
മർദനത്തിനിടെ ജസീൻ സമീപത്തെ മറ്റൊരു കടയിലേക്ക് ഓടിക്കയറി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശിന് കഴുത്തിലും ജസീന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ട ആറു സീനിയർ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.




























