പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഢിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈൽ പരുത്തി വിള വടക്കേവീട്ടിൽ രഞ്ജിത്തിനെ (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 6 വർഷം തടവിനും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് 366 വകുപ്പും പ്രകാരം 3 വർഷം തടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് 8 പ്രകാരം 3 വർഷം തടവും 25,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്.
2015 ൽ ബസ് കണ്ടക്ടർ ആയിരുന്ന രഞ്ജിത്ത് പെൺകുട്ടിയെ ബസിൽ വച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യർത്ഥന നടത്തി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ സുഹൃത്തിന്റെ ഭാര്യയ്ക്ക് ഇയാള്‍ പെൺകുട്ടിയെ ചതിവിൽ പെടുത്തിയതാണെന്നും പെൺകുട്ടിയെ കാണാതായതിന് അടൂർ പോലീസ് അന്വേഷിക്കുന്നു എന്നും മനസിലാക്കിയതോടെ പ്രതിയേയും പെൺകുട്ടിയേയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ മാതാവിന്റെ സംരക്ഷണയിൽ വിടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണം നടത്തിയത് അടൂർ ഇൻസ്പെക്ടർ ആയിരുന്ന എം.ജി സാബുവാണ്.