ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ബെംഗളൂരു ആസ്ഥാനമായ കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. വിക്രം-1 റോക്കറ്റിന്റെ വിജയകരമായ കന്നി വിക്ഷേപണം കഴിഞ്ഞ് ഒരു മാസം തികയുമ്പോഴാണ് പുതിയ ദൗത്യം സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുള്ളത്. രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയെ സംബന്ധിച്ച് ഏറെ നിർണായകമാണ് സ്‌കൈറൂട്ടിന്റെ അതിവേഗ മുന്നേറ്റങ്ങൾ.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ISRO ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്ന് ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) ചെയർമാൻ പവൻ കുമാർ ഗോയങ്ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളോ സ്വകാര്യ കമ്പനികളോ ആയിരിക്കും ഇനി PSLV പോലെയുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കുക. ഈ പശ്ചാത്തലത്തിൽ സ്‌കൈറൂട്ട്ിന്റെ വിക്രം-1 റോക്കറ്റിന്റെ മുന്നേറ്റം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്.





























