കണ്ണൂർ : അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. ജയിലിലെ രണ്ടാം ബ്ലോക്കിൽ നിന്നാണ് സിമ്മോടു കൂടിയ സ്മാർട്ട് ഫോൺ പിടികൂടിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് വീണ്ടും ഫോൺ കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും ലഹരിമരുന്നുകളും പുകയില ഉൽപ്പന്നങ്ങളും വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇത്തരം നിരോധിത വസ്തുക്കൾ ജയിലിനുള്ളിലേക്ക് എത്തിക്കുന്നതിനായി പുറത്ത് ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങൾ മുൻപും പുറത്തുവന്നിരുന്നു. അതീവ സുരക്ഷയുള്ള ജയിലിനുള്ളിലേക്ക് എങ്ങനെയാണ് സ്മാർട്ട് ഫോൺ എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.






























