ഓകലഹോമ : 35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിയെ ഫസ്റ്റ് ക്ലാസിൽ നിന്ന് പുക പടർന്നു. യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തി വിമാനം. അമേരിക്കയിലെ ഒകലഹോമയിലാണ് സംഭവം നടന്നിരിക്കുന്നത്. ടെക്സാസിലേക്ക് പുറപ്പെട്ട വിമാനമാണ് ക്യാബിനുള്ളിൽ പുക കണ്ടതിന് പിന്നാലെ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നത്. അമേരിക്കൻ എയർലൈനിന്റെ 1733 വിമാനമാണ് അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 108 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്.
ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തി. പുകവലിച്ചതിന് ശേഷം ഇയാൾ യാത്രക്കാരെ ശല്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടത്തിയതോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരന്റെ നടപടി. സീറ്റിലിരുന്നുള്ള പുക വലി ചോദ്യം ചെയ്ത എയർ ഹോസ്റ്റസിനേയും യാത്രക്കാരൻ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. സഹയാത്രക്കാർ ഇടപെട്ടതോടെയാണ് പരിക്കേൽക്കാതെ എയർ ഹോസ്റ്റസ് രക്ഷപെട്ടത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും തക്ക സമയത്തെ വിമാന ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അമേരിക്കൻ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചു. ഒകലഹോമയിലെ തുൾസ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിലേറെ തുൾസ വിമാനത്താവളത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.





























