ഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. കേസ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ലാവലിന്‍ കേസ് എല്‍ഡിഎഫിന് തലവേദനയുണ്ടാക്കില്ലെന്ന് ഉറപ്പായി. ഏപ്രില്‍ ആറിന് കേസ് പരിഗണനയ്ക്ക് എടുത്താലും വാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിച്ച് മറ്റൊരു തീയതിയിലേക്ക് മാറ്റാനാണ് സാധ്യത. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വെയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം.
ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ബഞ്ചിലുള്ളത്.
കേസ് ഇന്ന് വൈകിട്ടോ അടുത്തയാഴ്ചയോ പരിഗണിക്കാന്‍ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് മാറ്റിവച്ചാല്‍ പിന്നീട് ഏപ്രില്‍ ആറിന് മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. മറ്റ് കേസുകളുടെ തിരക്ക് കാരണം സിബിഐ ആവശ്യപ്പെട്ട തീയതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെയാണ് കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്‍കിയ ഹര്‍ജി.