ഷിംല : ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടുത്ത മഞ്ഞുവീഴ്ച. സന്ദർശകർക്ക് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സർക്കാർ. ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്ന് വീണ് അപകടം ഉണ്ടായി. പാലം തകർന്നതോടെ പദും-ദാർച്ച പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോറിയുടെ പിൻഭാഗം തകർന്ന പാലത്തിനിടയിൽ കുടുങ്ങിയ നിലയിലാണ്. ഇതോടെ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കുമെന്നാണ് വിവരം.
ഹിമാചൽ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ടയറുകൾ തെന്നിമാറുന്നത് തടയാൻ ചക്രങ്ങളിൽ ‘സ്നോ ചെയിനുകൾ’ നിർബന്ധമായും ഘടിപ്പിക്കണം. വഴുക്കലുള്ള റോഡുകളിൽ ഗ്രിപ്പ് ലഭിക്കുന്നതിനായി ടയറിലെ വായുസമ്മർദ്ദം നേരിയ തോതിൽ കുറയ്ക്കുന്നത് നല്ലതാണ്. മഞ്ഞിൽ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് അപകടമുണ്ടാക്കും. വളരെ സാവധാനം മാത്രം വാഹനം ഓടിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് കാലാവസ്ഥാ റിപ്പോർട്ടുകളും റോഡ് സുരക്ഷാ അറിയിപ്പുകളും പരിശോധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.






























