കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാകും അന്വേഷണ ചുമതലയെന്നും ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. നിതിൻരാജിന്റെ മരണവും അതുമായി ബന്ധപ്പെട്ട ലോൺ ആപ്പ് തട്ടിപ്പ് കേസും ഈ പ്രത്യേക സംഘം വിശദമായി അന്വേഷിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകവും പൂർണ്ണമായ റിപ്പോർട്ട് ഒരു മാസത്തിനകവും സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് എഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ ലോൺ ആപ്പ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കൂടി പുതിയ സംഘം പരിശോധിക്കും. നിതിൻരാജിന്റെ അച്ഛനും അമ്മയും നിലവിലെ അന്വേഷണത്തിൽ ഒട്ടും തൃപ്തരല്ല. ലോൺ ആപ്പ് സംഘത്തിന് മേൽ എല്ലാ കുറ്റങ്ങളും പഴിചാരിക്കൊണ്ട് കോളേജ് അധികൃതരെയും അധ്യാപകരെയും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം സംശയിക്കുന്നു. അന്വേഷണ പുരോഗതിയെക്കുറിച്ച് തങ്ങളെ യാതൊരു വിവരവും അറിയിക്കുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.






























