റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ വേട്ടപ്പരുന്തിന് ലഭിച്ചത് 13 ലക്ഷം സൗദി റിയാൽ. ഈ വർഷത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ വേട്ടപ്പരുന്തായി മാറിയ ‘മത്‌ലൂഥ് ഗൈർ’ (സൂപ്പർ വൈറ്റ്) ഇനത്തിലുള്ള കുഞ്ഞുപരുന്തിനാണ് വൻതുക ലഭിച്ചത്. റിയാദിന് വടക്കുള്ള മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ലേലത്തിന്റെ ഏഴാം രാത്രിയിലായിരുന്നു ശ്രദ്ധേയമായ വിൽപ്പന. കനേഡിയൻ പ്രജനന ഫാമിൽനിന്നുള്ള രണ്ട് വേട്ടപ്പരുന്തുകളാണ് അന്നത്തെ ലേലത്തിൽ ആകെ 14.5 ലക്ഷം റിയാൽ നേടിയത്. ‘ഗൈർ പ്യുവർ’ ഇനത്തിലുള്ള കുഞ്ഞുപരുന്തിനായിരുന്നു ആദ്യം ലേലം വിളിച്ചത്. 40,000 റിയാലിൽ ആരംഭിച്ച ലേലം ഒടുവിൽ ഒന്നര ലക്ഷം റിയാലിലാണ് അവസാനിച്ചത്.
പിന്നാലെ എത്തിയ ‘മത്‌ലൂഥ് ഗൈർ’ കുഞ്ഞുപരുന്തിനായി വാങ്ങലുകാർക്കിടയിൽ കടുത്ത മത്സരമാണ് നടന്നത്. രണ്ട് ലക്ഷം റിയാലിൽ തുടങ്ങിയ ലേലവിളി അതിവേഗം ഉയർന്ന് 13 ലക്ഷം റിയാലിലെത്തി. ഇതോടെ അന്താരാഷ്ട്ര ഫാൽക്കൺ ലേല ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച രണ്ടാമത്തെ വേട്ടപ്പരുന്തായി ഇത് മാറി.






























