പറ്റ്ന: ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേ മക്കളെയുണ്ടായി എന്നാണ് നിതീഷ് പറഞ്ഞത്. കതിഹാറിലെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ചില ആളുകള്‍ക്ക് എല്ലാം കവര്‍ന്നെടുക്കുകയാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കുമ്പോള്‍ ഭാര്യയെ ആ സ്ഥാനത്ത് ഇരുത്തും. ഇപ്പോള്‍ അവരുടെ മക്കളാണ്. കുറേ മക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ആര്‍ക്കെങ്കിലും ഇത്ര അധികം മക്കളുണ്ടാകുമാ? ഇപ്പോള്‍ പെണ്‍മക്കളും ആണ്‍മക്കളുമെല്ലാം ഇറങ്ങിയിരിക്കുകയാണ് നിതീഷ് കുമാര്‍ പറഞ്ഞു. ലാലുവിനും ഭാര്യ റാബ്റി ദേവിക്കും രണ്ടാൺമക്കളും ഏഴു പെൺമക്കളുമാണുള്ളത്. രണ്ട് ആൺ മക്കളും രാഷ്ട്രീയത്തിലുണ്ട്.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻമന്ത്രി തേജ് പ്രതാപ് യാദവും. കൂടാതെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ട്. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. ഇതിനിടെ എൻഡിഎയുടെ തോൽവി മുന്നിൽ കണ്ടാണു നിതീഷ് രോഷാകുലനാകുന്നതെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിൽ പങ്കെടുപ്പിക്കാത്തതും നിതീഷിനെ വേദനിപ്പിക്കുന്നുണ്ടാകുമെന്നു തിവാരി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നത് ബിഹാറിലെ ജനങ്ങളെ സഹായിക്കില്ലെന്ന് തേജസ്വി യാദവും മറുപടി നല്‍കി.





























