റാന്നി: സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിക്കാതെ സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഖില കേരള പണ്ഡിതർ മഹാജന സഭ ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി അഭിപ്രായപ്പെട്ടു. അഖില കേരള പണ്ഡിതർ മഹാജന സഭ സംഘടിപ്പിച്ച നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1951-ൽ നടപ്പാക്കിയ ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ സംവരണ വ്യവസ്ഥ നടപ്പിലായത്.
ഭരണഘടനയുടെ ആത്മാവിനെ നിരാകരിക്കുന്ന രീതിയിലുള്ള മുന്നോക്ക സംവരണം അംഗീകരിക്കാനാവില്ലെന്നും സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ ജനപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ഡിതർ മഹാജനസഭ തിരെഞ്ഞടുപ്പിന് മുന്നോടിയായി സർക്കാരിന് സമർപ്പിച്ചിട്ടുളള അവകാശപത്രികയിലെ വിവിധ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കൺവീനർ പി പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി എൻ തങ്കപ്പൻ, എൻ എൻ പ്രസാദ്, രാജേന്ദ്രൻ തുണ്ടിയിൽ, കെ എം ബാലൻ, എൻ എൻ മോഹൻദാസ്, രാധ ടീച്ചർ, സ്മിത വിനോദ്, കെ കെ വിജയൻ, വി എൻ ശശി, തമ്പി കൊച്ഛുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.






























