ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കും അതിശയോക്തികലർന്ന പരസ്യങ്ങൾക്കുമെതിരേ നടപടി കർശനമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). ഡി.എച്ച്.എ. ലൈസൻസുള്ള മുഴുവൻ ആരോഗ്യകേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും ഇവർക്കായി പ്രചാരണം നടത്തുന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസേഴ്‌സിനും ബാധകമാകുന്ന രീതിയിൽ ‘സ്റ്റാൻഡേഡ്‌സ് ഫോർ മെഡിക്കൽ അഡ്വർടൈസ്‌മെന്റ് കണ്ടെന്റ് ഓൺ സോഷ്യൽ മീഡിയ’ എന്ന പേരിൽ സമഗ്രമായ പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചു.
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ടിക് ടോക്, യുറ്റ്യൂബ്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ലിങ്ക്ഡ്ഇൻ തുടങ്ങി എല്ലാ പ്രമുഖ സാമൂഹികമ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാണ്. ആശുപത്രികളുടെയോ ക്ലിനിക്കുകളുടെയോ പേരോ ലോഗോയോ അല്ലെങ്കിൽ പ്രത്യേക ചികിത്സാരീതികളോ വ്യക്തമാക്കിക്കൊണ്ട് ഇൻഫ്ലുവൻസേഴ്‌സ് നടത്തുന്ന പോസ്റ്റുകൾക്കും ഇനിമുതൽ നിയന്ത്രണമുണ്ടാകും. വ്യക്തിഗത ഫോണുകളിൽ ചിത്രീകരിക്കുന്നതാണെങ്കിൽപ്പോലും ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പരിധിയിൽവെച്ച് എടുക്കുന്ന പ്രമോഷണൽ വീഡിയോകളുടെ സമ്പൂർണ ഉത്തരവാദിത്വം സ്ഥാപനത്തിനായിരിക്കും. ഇത്തരത്തിലുള്ള ഏത് ഉള്ളടക്കവും പങ്കുവെക്കുന്നതിനുമുൻപ് ബന്ധപ്പെട്ട ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം.






























