വെച്ചൂച്ചിറ: പൊതുമുതൽ മോഷ്ടിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെച്ചൂച്ചിറ കൂത്താട്ടുകുളം കാവും മുക്കത്ത് വീട്ടിൽ മാത്യുവിന്‍റെ മകൻ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യുവിനെയാണ് (36) റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആർ.സി. അരുൺ കുമാർ ശിക്ഷിച്ചത്. രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണ് പ്രതിക്ക് ലഭിച്ച ശിക്ഷ. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്പിത്തോട്ടിൽ പട്ടികജാതി കോളനിയിലെ റോഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് സിസ്റ്റത്തിന്റെ പതിനായിരം രൂപയോളം വിലവരുന്ന ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. 2024 ജൂലൈ 21-ന് രാത്രി നടന്ന മോഷണത്തെക്കുറിച്ച് സ്ഥലത്തെ വാർഡ് മെമ്പർ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ സായി സേനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നെൽസൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്നത്തെ ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വിചാരണാ കാലയളവിലുടനീളം പ്രതിക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. കോടതി നടപടികളിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബി. അനിൽകുമാർ, സൗമ്യ രഘു എന്നിവർ ഹാജരായി. വിചാരണ വേളയിൽ സിവിൽ പോലീസ് ഓഫീസർ അനൂപ് വിജയൻ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.





























