കൊല്ലം : കശ്മീരിൽ പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്‍ വൈശാഖിന് നാട് യാത്രാമൊഴി നല്‍കി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കൊല്ലം ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സംസ്‍ക്കരിച്ചു. ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് വൈശാഖിന്‍റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു.
മന്ത്രി കെ.എന്‍ ബാലഗോപാല്‍, സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വൈശാഖിന്‍റെ വീട്ടില്‍ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. ഭൗതിക ശരീരത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.