റാന്നി : ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതമായിരുന്ന അത്തിക്കയം അറയ്ക്കമണ്ണിലെ ശബരിമല ഇടത്താവള പരിസരത്തെ ചെളിക്കുണ്ടിന് ഒടുവിൽ പരിഹാരമാകുന്നു. ഇടത്താവളത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡരികുകളിൽ പൂട്ടുകട്ട പാകുന്നതിന് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചു. ശബരമല തീർത്ഥാടന കാലത്ത് റോഡിന്റെ ഇരുവശങ്ങളിലും കനത്ത ചെളി നിറയുന്നത് പതിവായിരുന്നു. ഇതുമൂലം ഇവിടെയെത്തുന്ന അയ്യപ്പഭക്തർക്ക് വാഹനങ്ങൾ നിർത്താനോ, വിശ്രമിക്കാനോ, ആഹാരം പാകം ചെയ്യാനോ കഴിയാത്ത വലിപ്പത്തിലുള്ള ദുരിതമാണ് ഉണ്ടായിരുന്നത്. മുൻപ് പലതവണ അധികൃതർക്ക് മുന്നിൽ ഈ പ്രശ്നം എത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.
ആലപ്പുഴ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട്, സമയബന്ധിതമായി ആവശ്യമായ എല്ലാ അനുമതികളും ലഭ്യമായി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വരും വർഷങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷിതമായി വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കും. അടുത്ത ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ റോഡിന്റെ ഇരുവശങ്ങളിലും പൂട്ടുകട്ട പാകി പ്രദേശം വൃത്തിയാക്കും. ഇതിനായി ശബരിമല ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.
സുനിൽ കുമാർ പറഞ്ഞു.





























