റാന്നി: ചാത്തന്‍തറ അഴുത കോളനി നിവാസികളുടെ നടുക്കം വിട്ടുമാറിയിട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു പെരുന്തേനരുവി ഹിൽ ടോപ് റോഡിലെ അഴുത കോളനിയില്‍ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കിടാരത്തില്‍ വീട്ടില്‍ ഉഷ(50) ആണ് മരുമകന്റെ ക്രൂരതക്ക് ഇരയായത്. കൊലപാതകത്തിന് ശേഷം അവിടെ തന്നെ നിലയുറപ്പിച്ച മരുമകന്‍ സുനില്‍ (കണ്ണന്‍-38) നെ വെച്ചൂച്ചിറ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉഷയുടെ മകളായ നീതുവിന്റെ ഭർത്താവാണ് കണ്ണൻ. രണ്ടു വർഷക്കാലമായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് മൂന്നു മണിയോടെ കണ്ണൻ ഉഷയുടെ വീട്ടിലെത്തി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് തൂമ്പ പോലെയുള്ള ആയുധം ഉപയോഗിച്ച് ഉഷയെ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക വിവരം.
ദീർഘനാളായി അസ്വാരസ്യം ഉണ്ടായിരുന്നതിനാല്‍ ഭർതൃവീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ഉഷയുടെ മകൾ. മരണപ്പെട്ട ഉഷയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. പർപ്പിടക കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു ഉഷ. ഇവര്‍ക്ക് 3 പെൺമക്കളാണ് ഉണ്ടായിരുന്നത്, ഇളയ മകളോടും കുടുംബത്തോടും ഒപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. പോലീസ്, ഫോറന്‍സിക് വിഭാഗം എത്തി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.





























