കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഉത്രയുടെ പിതാവിന് ഉടന്‍ കൈമാറും.
ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. അഞ്ചൽ പോലീസും അടൂർ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടിൽ എത്തിയത്.
കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു. കുഞ്ഞിനെ താമസിയാതെ തന്നെ ഉത്രയുടെ അച്ഛന് കൈമാറും. അതേസമയം കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിന്റെ ഗൌരവസ്വഭാവം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.