ഏഴംകുളം : ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ എംസിഎഫ് കേന്ദ്രത്തിന്റെ സ്ഥലപരിമിതിക്ക് പരിഹാരമാവുന്നില്ല. സ്ഥലം വാങ്ങാൻ പഞ്ചായത്തിൽനിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. സൗകര്യമായി സ്ഥലം കിട്ടാത്തതാണ് പ്രശ്നം. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം നിലവിൽ രണ്ടിടത്താണ് സൂക്ഷിക്കുന്നത്. കൈതപ്പറമ്പിലുള്ള എംസിഎഫ് കേന്ദ്രത്തിലും ഏനാത്ത് വിപണി നടക്കുന്ന ഇടത്തുമാണ് നിലവിൽ മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നത്. കൈതപ്പറമ്പിൽ പ്രവർത്തിക്കുന്ന എംസിഎഫ് കേന്ദ്രത്തിൽ പരിമിതമായ സ്ഥലം മാത്രമേയുള്ളൂ. ഏനാത്തെ ഇടം പഞ്ചായത്തിന്റേതാണെങ്കിലും പത്ത് വർഷത്തോളമായി ഇവിടെയാണ് വിപണി നടക്കുന്നത്. അടുത്ത കാലത്താണ് ഇവിടെ മാലിന്യം കൂട്ടിവെയ്ക്കാൻ തുടങ്ങിയത്. ഇതു കാരണം വിപണിക്കും വേണ്ടത്ര സ്ഥലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
പലപ്പോഴും തരംതിരിച്ച മാലിന്യം സമയബന്ധിതമായി കമ്പനിക്ക് കൈമാറാത്തത് പ്രശ്നമാകുന്നുണ്ട്. കൈതപ്പറമ്പിലെ എംസിഎഫ് കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരത്തിനെതിരേ പ്രദേശവാസികളും ഇടയ്ക്ക് പ്രതിഷേധം നടത്തിയിരുന്നു. മഴ പെയ്യുമ്പോൾ മാലിന്യത്തിൽനിന്നുള്ള വെള്ളം സമീപത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതാണ് പ്രശ്നം. ഈച്ചയുടെയും കൊതുകിന്റെയും ശല്യവുമുണ്ട്. 20 വാർഡുള്ള പഞ്ചായത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യം മുഴുവൻ സൂക്ഷിക്കാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. 10,000 ജനസംഖ്യയുള്ള പ്രദേശത്ത് ആയിരം ചതുരശ്ര അടിയെങ്കിലുമുള്ള എംസിഎഫ് വേണമെന്നാണ് വ്യവസ്ഥ. ഹരിതകർമസേന പ്രവർത്തകരുടെ ഭാഗത്തുനിന്ന് മികച്ച പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ കൂടി ലഭിച്ചാലേ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ.






























