എസ്പിബി എന്ന ശബ്ദമാന്ത്രികന്‍ ഇനി ഒരോര്‍മ്മ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവെച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

സെപ്റ്റംബർ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിരുന്നില്ല. തുടർന്ന് സെപ്റ്റംബർ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകൻ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.

1946 ജൂണ്‍ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി. സാംബമൂര്‍ത്തി യായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ല്‍ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി 1981), സാഗര സംഗമം (തെലുങ്ക് 1983), രുദ്രവീണ (തെലുങ്ക് 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ 1995), മിന്‍സാര കനവ് (തമിഴ് 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകന്‍ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്.

2001 ല്‍ പത്മശ്രീയും 2011 ല്‍ പദ്മഭൂഷണും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് എന്നിവ ലഭിച്ചു. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെ.ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു വന്ന കേളടി കണ്‍മണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പൊഴികിറതേ… (പയനങ്കള്‍ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്ബി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമാ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങിയവയാണ് എസ്പിബിയുടെ പ്രശസ്ത ഗാനങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...