ആലപ്പുഴ : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സമരത്തിൽ നിന്ന് പിന്മാറണം. കലാപ അന്തരീക്ഷം ഒഴിവാക്കണം. നാട്ടിൽ സമാധാനം ഉണ്ടാകണം. ഏഴ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. തുറമുഖനിർമാണം നിർത്തണം എന്ന ആവശ്യം അംഗീകരിക്കാൻ ആകില്ലെന്നും എ.എൻ.ഷംസീർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവെയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
വിഴിഞ്ഞു തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പ്രതികരിച്ചിരുന്നു. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപെടുത്തി പദ്ധതി പൂർത്തിയാക്കാമെന്ന് കരുതുന്നു. ചർച്ചകൾ നടക്കുന്നുണ്ട്. കൂടുതൽ പറയാനില്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.





























