കൊച്ചി: എഫ്സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാർത്ഥന നടക്കും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാർഥന. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്. എഫ്സിആർഎയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ചട്ടങ്ങൾ പരിഷ്കരിക്കും മുമ്പ് കൂടിയാലോചനകൾ നടത്തണമായിരുന്നു. അങ്ങനെ പോകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു.
എഫ്സിആർഎ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദമാണ്. ഇത് മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. അക്കൗണ്ടുകളിലൂടെയുള്ള ക്രയവിക്രയം കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. പ്രസ്ഥാനങ്ങളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ശരിയല്ല. സാങ്കേതിക പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തിലുണ്ട്. വ്യവസായങ്ങൾക്കും ഖനനത്തിനും നിയമങ്ങൾ ലളിതവത്ക്കരിക്കുമ്പോൾ മാനവസേവനത്തിന് ചട്ടങ്ങൾ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണെന്നും ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചിരുന്നു.





























