കൊച്ചി : പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ വലിയ ആവേശത്തിലാണ് അണികളും പ്രവർത്തകരും. ഈ പശ്ചാത്തലത്തിൽ അധികാരത്തിലേറുന്ന വിഡി സതീശൻ സർക്കാരിന്റെ സുഗമമായ ഭരണത്തിനായി കൊച്ചിയിൽ പ്രത്യേക പൂജകൾ നടന്നു. പള്ളുരുത്തി ശ്രീ ഭവാനിശ്രീ ക്ഷേത്രത്തിലാണ് പ്രത്യേക പ്രാർത്ഥനകളും കർമ്മങ്ങളും നടന്നത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചരയോടെയാണ് പൂജകൾ ആരംഭിച്ചത്. സൂര്യോദയത്തിന് മുൻപ് തന്നെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ഭരണത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും പ്രതിസന്ധികളും തരണം ചെയ്യുന്നതിനായി മഹാഗണപതി ഹോമവും, സർവ്വ ഐശ്വര്യങ്ങൾക്കുമായി സർവ്വേശ്വര്യ പൂജയുമാണ് പ്രധാനമായും നടത്തിയത്. വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരിലാണ് ഈ വഴിപാടുകൾ നടത്തിയത്. വിഘ്നങ്ങൾ ഒന്നുമില്ലാതെ പൂർണ്ണമായിട്ടും നല്ല രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് സാധിക്കണമെന്ന പ്രാർത്ഥനയോടെയാണ് ഈ കർമ്മങ്ങൾ നിർവ്വഹിച്ചതെന്ന് തമ്പി സുബ്രഹ്മണ്യൻ വ്യക്തമാക്കി.






























