തിരുവനന്തപുരം : കെ.പി. നൂറുദ്ദീന് ശേഷം വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് പേരാവൂർ മണ്ഡലത്തിലേക്ക് മന്ത്രിപദവി എത്തുന്നു. പേരാവൂരിന്റെ ജനപ്രിയനായ ‘സണ്ണി വക്കീൽ’ എന്ന സണ്ണി ജോസഫ് ഇനി കേരളത്തിന്റെ റവന്യൂ മന്ത്രിയായി ചുമതലയേൽക്കും. 2011 മുതൽ പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ്, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കടുത്ത പോരാട്ടത്തിനൊടുവിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് നാലാം തവണയും നിയമസഭയിലെത്തിയത്. വികസന നേട്ടങ്ങളും വ്യക്തിഗതമായ മികവുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ. ഒരു വർഷം മുൻപാണ് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സുപ്രധാന ചുമതലകളിലേക്ക് ഉയർന്നത്.
കണ്ണൂർ ജില്ലയിലെ ഉളിക്കൽ പുറവയലിൽ വടക്കേക്കുന്നിൽ ജോസഫ്-റോസക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച സണ്ണി ജോസഫ്, കലാലയ രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദവും കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ നിലകളിൽ സംഘടനയെ നയിച്ച അദ്ദേഹം സഹകരണ മേഖലയിലും തദ്ദേശഭരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അഭിഭാഷകനെന്ന നിലയിൽ മട്ടന്നൂർ, കണ്ണൂർ, തലശ്ശേരി കോടതികളിൽ അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ പ്രധാന വകുപ്പായ റവന്യൂ വകുപ്പിന്റെ ചുമതലയേൽക്കുന്ന സണ്ണി ജോസഫിൽ മലയോര ജനത വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. എൽ.സി. ജോസഫാണ് ഭാര്യ. മക്കൾ: ആശാ റോസ്, ഡോക്ടർ അഞ്ജു റോസ്.






























