ഇടുക്കി : ഹൈറേഞ്ചിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് എക്‌സൈസ് പിടികൂടി. വാഹന പരിശോധനയിൽ നിർത്താതെ പോയ ജീപ്പിനെ പിന്തുടർന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. ആനച്ചാൽ കുഞ്ചിത്തണ്ണിയിൽ നിന്ന് മൂന്ന് കഞ്ചാവ് ചെടികളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.
കുറ്റിയാർ വാലിയിലെ കാട്ടുവഴിയിൽ നിന്നാണ് നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്. മാട്ടുപ്പെട്ടിയിൽ എക്‌സൈസിന്റെ വാഹന പരിശോധനയ്‌ക്കിടെ ഒരു ജീപ്പ് നിര്‍ത്താതെ പോയി. എക്‌സൈസ് സംഘം പിന്തുടർന്നതോടെ കുറ്റിയാർ വാലിയിൽ വെച്ച് ജീപ്പിലുണ്ടായിരുന്ന സ്‌പിരിറ്റ് കാനുകൾ ഡ്രൈവറും സഹായിയും വലിച്ചെറിഞ്ഞു. തുടർന്ന് കാട്ടുവഴിയിൽ വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. എക്‌സൈസിന്റെ പരിശോധനയിൽ പൊന്തക്കാട്ടിൽ നിന്ന് 29 കന്നാസ് സ്‌പിരിറ്റ് കണ്ടെടുക്കുകയായിരുന്നു.
ആനച്ചാല്‍ കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് വളര്‍ന്നു നിന്നിരുന്ന മൂന്ന് കഞ്ചാവ് ചെടികളാണ് എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചത്. ചെടികൾക്ക് ഒന്നര മാസത്തെ വളർച്ചയുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുന്‍പും പ്രദേശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. പ്രദേശത്തെ കഞ്ചാവ് കൃഷിക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അറിയിച്ചു.