കോഴിക്കോട് : കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ കായിക മേഖലയോട് അവഗണന പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പി.ടി. ഉഷയുടെ അഭ്യർഥന. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് വാക്സീൻ വിതരണത്തിൽ കായിക മേഖലയെ അവഗണിക്കരുതെന്ന് പി.ടി. ഉഷ അഭ്യര്‍ഥിച്ചത്. വരാൻ പോകുന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പ് മുൻനിർത്തി പങ്കെടുക്കുന്ന കായിക താരങ്ങൾക്കും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സീൻ നൽകണമെന്ന് ഉഷ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യർഥന. കായിക താരങ്ങൾ, അവരുടെ പരിശീലകർ, മറ്റു സപ്പോർട്ട് സ്റ്റാഫ്, മെഡിക്കൽ ടീം തുടങ്ങിയവർക്ക് വരാൻ പോകുന്ന ദേശീയ മത്സരങ്ങൾ ഉൾപ്പെടെ മുൻനിർത്തി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സീൻ നൽകണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല – പി.ടി. ഉഷ ട്വിറ്ററിൽ കുറിച്ചു.
ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാൻ ഇന്ത്യൻ കായിക താരങ്ങൾക്ക് മുന്നിലുള്ള അവസാന അവസരമാണ് പട്യാലയിൽ നടക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പ്. ജൂൺ 25 മുതൽ 29 വരെയാണ് ചാംപ്യൻഷിപ്പ്. ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള അവസാന ദിനം മീറ്റിന്റെ അവസാന ദിനമായ ജൂൺ 29 ആണെന്ന പ്രത്യേകതയുമുണ്ട്.