ചെന്നൈ: സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണക്കമ്മീഷനില്‍ രാജീവ് സദാനന്ദന് പകരം പുതിയ അംഗം ഉടനെ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം വരുന്നതോടെ കമ്മീഷന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.
സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനിലെ അംഗമായിരുന്ന രാജീവ് സദാനന്ദന് പകരം പുതിയൊരാള്‍ വേണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. കൊവിഡ് 19 വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജീവ് സദാനന്ദന്‍ സ്പ്രിംഗ്ലർ അന്വേഷണക്കമ്മീഷന്‍ അംഗമായി തുടരുന്നത് കൊണ്‍ഫ്ളിക്റ്റ് ഒഫ് ഇന്ററസ്റ്റിന് (ഭിന്ന താത്പര്യം ) വഴിയൊരുക്കുമെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. കമ്മീഷനില്‍ രാജീവ് സദാനന്ദന്‍ തുടരുന്നത് തന്റെ വിശ്വാസ്യത കൂടി ചോദ്യം ചെയ്യുമെന്ന് മാധവന്‍ നമ്പ്യാര്‍ സംസ്ഥാന സര്‍ക്കാരിനോട് വ്യക്തമാക്കിയതായാണറിയുന്നത്.
പുതിയ അംഗത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞതായാണ് വിവരം. കമ്മീഷന്‍ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാരുടെ സമ്മതം ഉറപ്പാക്കിയ ശേഷമാണ് സര്‍ക്കാര്‍ പുതിയ അംഗത്തെ തീരുമാനിച്ചിരിക്കുന്നതെന്നാണറിയുന്നത്. പുതിയ അംഗം ചുമതലയേറ്റാല്‍ ഇതുവരെ കമ്മീഷന്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ അദ്ദേഹവുമായി പങ്കുവെയ്ക്കുമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും തുടര്‍ന്നുള്ള അന്വേഷണമെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. പുതിയ അംഗം ആരാണെന്ന ചോദ്യത്തിന് അത് സര്‍ക്കാരാണ് വെളിപ്പെടുത്തേണ്ടതെന്നായിരുന്നു മാധവന്‍ നമ്പ്യാരുടെ മറുപടി.





























