പത്തനംതിട്ട : മലയണ്ണാന്‍ ശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ നാളികേര കര്‍ഷകര്‍. നാളികേരത്തിന് വിലയുണ്ടെങ്കിലും ഒരൊറ്റ തേങ്ങ പോലും കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. പാകമായി വരുന്ന തേങ്ങകള്‍ വെട്ടുന്നതിന് മുമ്പ് തന്നെ കാടിറങ്ങിയെത്തുന്ന മലയണ്ണാന്‍ നശിപ്പിച്ചു കളയും. കാട്ടുപന്നിയെയും മറ്റും സോളാര്‍ ഫെന്‍സിംഗ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ ഇവറ്റകളെ തുരത്തുവാന്‍ യാതൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തേങ്ങ തുരന്ന് ഉള്ളിലെ ഭാഗം മാത്രം ഭക്ഷിച്ച ശേഷം ബാക്കി തെങ്ങില്‍ തന്നെ നിര്‍ത്തിയിരിക്കും. നാളികേര കര്‍ഷകന് അവസാനം ലഭിക്കുന്നത് തൊണ്ടും ചിരട്ടയും മാത്രം.
മുമ്പൊക്കെ വനത്തിനുള്ളില്‍ മാത്രമായിരുന്നു ഇവറ്റകളെ കാണാന്‍ കഴിഞ്ഞിരുന്നത് എങ്കില്‍, ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളിലും മലയണ്ണാന്‍ കൂടൊരുക്കി തുടങ്ങി. ഒന്നോ രണ്ടോ മലയണ്ണാനുകള്‍ മതി ഒരു കൃഷി തോട്ടം തന്നെ നശിപ്പിക്കാന്‍. കോന്നി, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, കലഞ്ഞൂര്‍, പെരുനാട് തുടങ്ങി വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെല്ലാം മലയണ്ണാന്‍ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും കൃഷിയിടത്തോട് ചേര്‍ന്ന മരങ്ങളില്‍ ആണ് മലയണ്ണാനുകള്‍ കൂട് കൂട്ടുക. ഇത് പിന്നീട് പ്രദേശം വിട്ടുപോവുകയുമില്ല. പകല്‍ സമയങ്ങളില്‍ ജനവാസമേഖലയിലെ മരങ്ങളില്‍ ആയിരിക്കും ഇത് വിശ്രമിക്കുക. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ഇവറ്റകളുടെ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനുള്ള യാതൊരു നടപടികളും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.





























