തിരുവനന്തപുരം : മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബി.ജെ.പിയിലേക്ക് ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.
അംഗത്വം നല്‍കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം പറഞ്ഞില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സി.പി.ഐ.എമ്മും കോണ്‍ഗ്രസും പുലര്‍ത്തുന്നത് അവസരവാദ രാഷ്രീയമാണ്. ഇരു കൂട്ടര്‍ക്കും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുരയാണ്. ഇറാനെന്നും ഗാസയെന്നും പറഞ്ഞുനടക്കുന്നവരെയാണോ ആവശ്യം. നൈജീരിയയിലെ ക്രിസ്ത്യാനികളെ ഇസ്‌ലാമിക തീവ്രവാദികള്‍ കൊന്നു. താന്‍ സ്‌കോര്‍ ചെയ്യാനാഗ്രഹിക്കുന്നത് രാഷ്ട്രീയ പോയിന്റല്ല. പ്രീണന രാഷ്ട്രീയം ആവശ്യമില്ല. പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥത ഉണ്ടാവണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.





























