തണ്ണിത്തോട് : അള്ളുങ്കൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയില്‍ ആയിരുന്നു സംഭവം. പരുമലപുത്തന്‍ വീട്ടില്‍ പി.സന്തോഷ്, റോയ് ജോര്‍ജ്ജ് എന്നിവരുടെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ഈ പരിസരത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു. വനത്തിനോട് ചേര്‍ന്നുള്ള പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. മേക്കണ്ണം, തേക്കുതോട്, പൂച്ചക്കുളം, മണ്ണീറ, തലമാനം, തണ്ണിത്തോട് റോഡ് എന്നിവിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
പലയിടത്തും വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികള്‍ പ്രവര്‍ത്തിക്കാത്തതാണ് കാട്ടാന ശല്യം രൂക്ഷമാകുവാന്‍ കാരണം. ജനവാസമേഖലയില്‍ കയറി കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം കല്ലാറിലും കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വനത്തിലേക്ക് കയറിപ്പോയ ഇതിനെ പിന്നീട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആനയ്ക്ക് ചികിത്സ നല്‍കുവാനും വനപാലകര്‍ക്ക് കഴിഞ്ഞില്ല. തണ്ണിത്തോട് റോഡിലും കാട്ടാന സാന്നിധ്യം പതിവായതോടെ ഭീതിയോടെ ആണ് ആളുകള്‍ ഈ വഴി യാത്ര ചെയ്യുന്നത്.





























