ടെഹ്റാൻ: അഞ്ചാം ദിവസത്തിലേക്ക് കടന്ന പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. ലോകത്തെ പ്രധാന എണ്ണക്കപ്പലുകൾ കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഇറാനിലെ റെവല്യൂഷണറി ഗാർഡുകൾ (IRGC) പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ വെച്ചാണ് യുഎസ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കൻ നാവികസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ഇറാന്‍റെ നാവിക സേനാ കപ്പലായ ‘ഐആർഐഎസ് ദെന’ (IRIS Dena) സ്ഫോടനത്തെത്തുടർന്ന് ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങി. കപ്പലിലുണ്ടായിരുന്ന 180 ജീവനക്കാരിൽ 32 പേരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും ശ്രീലങ്കൻ അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്.





























