വടശ്ശേരിക്കര : മെഡിക്കല്‍ കോളേജ് കച്ചവടത്തില്‍ കലമണ്ണില്‍ തന്നെയാണ് രാജാവ്. നിയമ വിദഗ്ദനായ സ്വയംഭൂ നാടാരെയും കടത്തിവെട്ടിയാണ് എബ്രഹാം കലമണ്ണിലിന്റെ ജൈത്രയാത്ര. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് 125 കോടിക്ക് കച്ചവടം പറഞ്ഞുറപ്പിച്ചെങ്കിലും ഉടമയായ നാടാര്‍ക്ക് കിട്ടിയത് പിച്ചക്കാശ്. 30 കോടി ആദ്യം നല്‍കാമെന്നു പറഞ്ഞെങ്കിലും നാടാര്‍ക്ക് കിട്ടിയത് 9 കോടി. അതില്‍ 8 കോടി നേരെപോയത് ലോണെടുത്ത ബാങ്കിലേക്കാണ്. സ്വയംഭൂ നാടാര്‍ക്ക് കയ്യില്‍ കിട്ടിയത് ഒരുകോടി മാത്രം. സിറ്റി യൂണിയന്‍ ബാങ്ക് കുംഭകോണം ശാഖയില്‍ നിന്ന് 75 കോടി രൂപയുടെ വായ്പ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനുണ്ട്.
പറഞ്ഞുറപ്പിച്ച പണം കയ്യില്‍ കിട്ടാത്തതിനാല്‍ നാടാരും വിട്ടുകൊടുത്തില്ല. മെഡിക്കല്‍ കോളേജ് ഇരിക്കുന്ന 50 ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും ഇപ്പോഴും നാടാരുടെ പേരിലാണ്. വടശ്ശേരിക്കര പഞ്ചായത്ത് ലൈസന്‍സ് നല്കിയതും സ്വയഭൂ നാടാരുടെ പേരിലാണ്. ഇതിനിടെ സ്വയംഭൂ നാടാര്‍ ഈ മെഡിക്കല്‍ കോളേജ് വില്‍ക്കുവാന്‍ രഹസ്യനീക്കം നടത്തുന്നു എന്നറിഞ്ഞ കലമണ്ണില്‍ ഇത് തടയുവാന്‍ കോടതിയെ സമീപിച്ചു. അങ്ങനെ ചില തര്‍ക്കങ്ങളും പ്രശ്നങ്ങളുമായി കോടികളുടെ കെട്ടിട സമുച്ചയങ്ങള്‍ കാടുകയറി നശിച്ചു. കെട്ടിടങ്ങളില്‍ ചോര്‍ച്ചയും ആരംഭിച്ചു. നരിച്ചീറുകളുടെ താവളമായി ഇത് മാറി. ആശുപത്രിയുടെ പണി തീര്‍ക്കുവാനോ പ്രവര്‍ത്തനം ആരംഭിക്കുവാനോ ഇരുകൂട്ടരും തയ്യാറായില്ല. ആരും പണം മുടക്കില്ലെന്നായത്തോടെ അയ്യപ്പാ മെഡിക്കല്‍ കോളേജ് പ്രകൃതി ഏറ്റെടുത്തു.
ഇതിനിടയില്‍ കോഴഞ്ചേരിയിലെ രണ്ടു വ്യവസായ പ്രമുഖരെ കലമണ്ണില്‍ ചാക്കിലാക്കി. അവരെക്കൊണ്ട് കോടികളുടെ ഷെയര്‍ എടുപ്പിച്ച് ഉടമകളാക്കി. ഇതിനോടകം നാടാരുമായി കലമണ്ണില്‍ സന്ധിചെയ്തിരുന്നു. പുതിയ ഉടമകള്‍ക്ക് എങ്ങനെയെങ്കിലും ഈ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കണമെന്നാഗ്രഹമായിരുന്നു. മക്കളും മരുമക്കളുമായി നാലുപേര്‍ ഡോക്ടര്‍മാര്‍ ആയതിനാല്‍ ഈ ഉടമയാണ് ആശുപത്രി തുടങ്ങുവാന്‍ മുന്‍കൈ എടുത്തത്. നാടാരും കലമണ്ണിലും കയ്യുംകെട്ടി നിന്നപ്പോള്‍ വീണ്ടും പണം മുടക്കുവാന്‍ പുതിയ ഉടമകള്‍ തയ്യാറായി. ചോര്‍ന്നൊലിക്കുന്ന കെട്ടിടവും കാടുകയറിയ പരിസരവും മനസ്സു മടുപ്പിച്ചെങ്കിലും അവര്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി. എന്നാല്‍ ഇനിയും കോടികള്‍ മുടക്കിയെങ്കില്‍ മാത്രമേ ഇവിടെയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി രൂപപ്പെടുകയുള്ളൂ.
നാട്ടുകാര്‍ക്ക് ഇവിടെ ഒരു നല്ല ആശുപത്രി വരണമെന്ന അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ പലതും മറക്കുകയും സഹിക്കുകയും ചെയ്തു. ഒരു ആശുപത്രിക്ക് വേണ്ട ഒരു സൌകര്യങ്ങളും ഒരുക്കാതെയാണ് ഇവിടെ ഒപിയും ഐപിയും ആരംഭിച്ചത്. ദിവസം പത്തില്‍ താഴെ രോഗികള്‍ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. എട്ടോളം ഡോക്ടര്‍മാരും ഇവിടെയുണ്ട്. ഒപിയും ഐപിയും ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്ന് ജീവനക്കാര്‍ പറയുമ്പോള്‍ ഇക്കാര്യം പൂര്‍ണ്ണമായി നിഷേധിക്കുകയാണ് പുതിയ ഉടമകള്‍. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പെട്ടെന്ന് ഇവിടെ ആശുപത്രി ആരംഭിച്ചതിന്റെ പിന്നില്‍ നിഗൂഡതയുണ്ടെന്നാണ് ജനസംസാരം. ആശുപത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും രഹസ്യ സ്വഭാവത്തിലാണ്. നിഗൂഡതകളുടെ ചുരുളുകള്‍ ഇനിയും അഴിയാനുണ്ട്. (തുടരും ….)